2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ഒരു പ്രണയത്തിന്ടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കേരളത്തില്‍ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്ടെ കോലാഹലം ഇനിയും തീര്‍ന്നിട്ടില്ല. ക്യാമ്പസ്‌ മരണങ്ങള്‍ എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. പണ്ട് വിദ്യാഭാസ വായ്പ്പ ലഭികാത്തതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. അതിന്ടെ പേരില്‍ ഒരു കോലാഹലം. ആ മൃത്ശരീരം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തപ്പോള്‍ വീണ്ടും ബഹളം. കന്യകാത്വ പരിശോധന നടത്തി, മരിച്ച സ്ത്രീയെ അപമാനിച്ചു എന്നൊക്കെയാണ് കാരണം പറഞ്ഞത്. അത് കന്യകാത്വ പരിശോധനയല്ല എന്നും ദുരൂഹ സാഹചര്യത്തില്‍ ഏതു സ്ത്രീ മരിച്ചാലും നടത്തുന്ന ഒരു കൃതാനുസാരം മാത്രമാണ് അതെന്നും എല്ലാവര്ക്കും അറിവുള്ളതാണ്. കന്യകാത്വ പരിശോധനയാണെങ്കില്‍ പിന്നെ വിവാഹിതരായ സ്ത്രീകള്‍ മരിച്ചാല്‍ അത് ചെയ്യേണ്ട കാര്യമില്ലല്ലോ. ഇതെല്ലാം ഒരു ഭിഷഗ്വരന്‍ ചാനലിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കില്‍ പോലും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങളാണ് അവ. എന്നിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹളം വെച്ചു. അവര്‍ ചിന്തിക്കുന്നത് ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ ചോരകൊണ്ട് എങ്ങനെ സ്വന്തം പാര്‍ട്ടിയുടെ കൊടിക്ക് നിറം ചാര്‍ത്താം എന്നാണു. ഇത്തവണയും സ്ഥിതി അതേ മട്ടിലായിരുന്നു, പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍. അച്യുതാനന്തന്ടെ പട്ടി കൂട്ടിലും തരൂരിന്റെ പശു തൊഴുത്തിലും ആയതോട്‌ കൂടി വിവാദങ്ങള്‍ക്ക് ദാരിദ്ര്യമനുഭവിക്കുന്ന മാധ്യമപ്പട കൂട്ടിനും കൂടി ആയപ്പോള്‍ രംഗം ഉഷാര്‍.

ആദിയോട് അന്തം ഈ പ്രശ്നം കൈകാര്യം ചെയ്തത് തെറ്റായ മാര്‍ഗത്തിലൂടെയാണ്. ഭീഷണിക്കും പേശിബലത്തിനും കീഴടങ്ങിയ ഒരു പ്രണയം നാളിതുവരെ ഞാന്‍ കണ്ടിട്ടില്ല. ഇവ രണ്ടും ഉദ്ദേശിക്കുന്നതിന്ടെ വിപരീത ഫലമാണ് ഉളവാക്കുക. കാരണം സ്വന്തം ആളുകള്‍ ഭീഷണിപ്പെടുത്തുമ്പോള്‍ അതിനു പാത്രീഭവിക്കുന്ന ആള്‍ക്ക് ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടാകുകയും തന്ടെ പങ്കാളിയിലേക്ക് കൂടുതല്‍ അടുക്കുകയുമാണ് ചെയ്യുന്നത്. ഇതൊന്നും ചിന്തിക്കാനുള്ള വിവേകം മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉണ്ടായില്ല. പെണ്‍കുട്ടിയെ വരും വരായ്കകള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ ദുരന്തം ഒഴിവാകുമായിരുന്നു.

സ്വാശ്രയ മനേജുമെന്ടുകളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മുന്‍ വൈരാഗ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അവര്‍ മനേജുമെന്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. മനേജുമെന്ട് സ്വന്തം തടി രക്ഷിക്കാനായി പെണ്‍കുട്ടിക്ക് ലഭിച്ച SMS സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനു മുമ്പ് ചത്ത പാതിയുടെ പിറകെ ചാവാത്ത പാതിയും പോയി. പാരലല്‍ കോളേജ്‌ അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു.

ഇവിടെ പ്രണയം കൊല ചെയ്യപ്പെടുകയും തത്ഭലമായി പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായത് . പ്രതി സ്ഥാനത്ത്‌ ഈ പ്രശ്നത്തില്‍ ഇടപെട്ട സമൂഹം. ഇങ്ങനെ ഒരു പാതകം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് സ്വാര്‍ത്ഥതയും വിവരമില്ലായ്മയും.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണ് എന്ന് മനസ്സിലായപ്പോള്‍ നിരാശരായ രാഷ്ട്രീയക്കാര്‍ പുതിയ ശവശരീരങ്ങള്‍ തേടി യാത്രയായി. മാധ്യമങ്ങള്‍ കോഴിയോ പൂച്ചയോ വരുന്നതും നോക്കി തിരഞ്ഞെടുപ്പ് സ്ഥലങ്ങളിലേക്ക് പോയി. ക്യാമ്പസ്‌ വീണ്ടും പഴയ ലോകത്തേക്ക്..... പുതിയ പ്രണയങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍.

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

മണ്ണും ചാരി നിന്നവന്‍ നോബെലും കൊണ്ട് പോയി...

ഇടി വെട്ടിയവനെ പാമ്പ് കടിക്കുന്നത് പതിവാണ് കേരളത്തില്‍. അങ്ങ് അമേരിക്കയില്‍ കഥ മറിച്ചാണ്. നിധി കിട്ടിയവന് തന്നെ ലോട്ടറി അടിക്കുന്നു. "വെള്ള വീട്" അഥവാ White House എന്ന് നാം വിളിക്കുന്ന ആ വീടിന്റെ കാരണവര്‍ സ്ഥാനം. ആ വീടിനെയാണോ കര്‍ത്താവ് വെള്ള തേച്ച ശവക്കല്ലറ എന്ന് വിളിച്ചത്? ആര്‍ക്കറിയാം? ഏതായാലും ടി കാരണവര്‍ സ്ഥാനം കിട്ടി ഒരാണ്ട് തികയും മുമ്പേ ഇതാ വരുന്നു നോബല്‍ സമ്മാനം. തീരെ പ്രതീക്ഷിച്ചതല്ല. അതാണ്‌ എന്നെയും നിങ്ങളെയും പോലെ, കിട്ടിയ ഒബാമ പോലും അത്ഭുതപ്പെട്ടത്. K.R.നാരായണന്‍ T.N.ശേഷനെ തോല്‍പ്പിച്ചു രാഷ്ട്രപതി ആകുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് അമേരിക്കയില്‍ കറുത്തവന്‍ വെളുത്തവനെ തോല്‍പ്പിച്ചു രാഷ്ട്രപതി ആകണമെങ്കില്‍. കറുത്തവന്‍ മാത്രമാണെങ്കില്‍ പോട്ടെ, ഇതിപ്പോള്‍ ബിന്‍ ലാദന്ടെ ജാതിയും!!! കിട്ടിയത് നിധി തന്നെ. അതിന്ടെ പിന്നാലെയാണ് ഇപ്പോള്‍ ഒരു ലോട്ടറി നോബെലിന്ടെ രൂപത്തില്‍. അതും സമാധാനത്തിന്ടെ!!! ലോകത്തില്‍ സമാധാനമുണ്ടാക്കാന്‍ അങ്ങേരു എന്താണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. പുറം കരാര്‍ ജോലികള്‍ (out sourcing) നിര്‍ത്തലാക്കും എന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരുടെ സമാധാനം കുറയുകയാണ് ചെയ്തത് . അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ഭാര്യയാണ് പറഞ്ഞു തന്നത് അങ്ങേരും ആ കുറ്റിക്കാട് (Bush) സായ്പിനെപ്പോലെ ഇറാഖില്‍ ബോംബ്‌ ഇട്ടുകൊണ്ടിരുന്നാല്‍ ലോകത്ത് മുഴുവന്‍ ഇന്ധനവിലയും തത്ഫലമായി അവശ്യ സാധനങ്ങളുടെ വിലയും വര്‍ധിക്കും. ആളുകളുടെ സമാധാനം കുറയും. ഇതിപ്പോള്‍ സ്വന്തം കീശ കാലിയായപ്പോഴെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചല്ലോ. അതുകൊണ്ടാണ് ടിയാനു സമാധാന നോബല്‍ കൊടുത്തതെന്ന്. വാസ്തവം ഇങ്ങനെ ഒന്നുമല്ലെങ്കിലും ഭാര്യ ഇത്രയും പറഞ്ഞപ്പോള്‍ എന്റെ രോക്ഷം ഒന്ന് അടങ്ങിയതാണ്. അപ്പോഴാണ്‌ ഗൂഗിള്‍ ഗോപാലന്‍ പുതിയ കണ്ടുപിടുത്തവുമായി രംഗപ്രവേശം ചെയ്തത്. മഹാത്മ ഗാന്ധിയുടെ പേര് അഞ്ചു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും സമാധാനത്തിന്ടെ നോബല്‍ സമ്മാനം നിഷേധിക്കപ്പെട്ടത്രേ. സത്യം, നിങ്ങളെപ്പോലെ ഞാനും ഞെട്ടിയതാണ്.

വാല്‍ക്കഷ്ണം: സമാധാനത്തിന്ടെ നോബല്‍ ഒബാമക്ക് കൊടുത്തപ്പോള്‍ എന്താണ് സത്യത്തില്‍ സംഭവിച്ചത്? ഒബാമയുടെ ജനപ്രീതി കൂടിയോ അതോ നോബല്‍ സമ്മാനത്തിന്റെ ജനപ്രീതി കുറഞ്ഞോ?

ഗരം താര നയന്‍ മസാല

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ടി.വി. ചാനല്‍ നയന്‍ താരയുമായുള്ള ഒരു അഭിമുഖം ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിരുന്നു. രോക്ഷാകുലയായിരുന്നു നയന്‍സ് അതില്‍. സിനിമയില്‍ കക്ഷിയുടെ വസ്ത്ര ധാരണ രീതിയെക്കുറിച്ച് ചോദ്യകര്‍ത്താവ് പ്രകടിപ്പിച്ച ചില സംശയങ്ങളാണ് അവരെ ചൊടിപ്പിച്ചത്. തന്നെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത് എന്തിനാണ്, പിന്നെ നിങ്ങള്‍ എന്തിനു കാണാന്‍ പോയി എന്നാണ് നയന്‍സ് ചോദിക്കുന്നത്. ക്ഷീരമുള്ള അകിട്ടിലും നിങ്ങള്‍ ചോരയാണ് അന്വേഷിക്കുന്നതെങ്കില്‍ പിന്നെ എന്തിനു പശുവിനെയും അകിടിനെയും കുറ്റം പറയുന്നു? നയന്സിന്ടെ ചോദ്യം യുക്തിസഹമാണ്. പക്ഷെ ഗൂഗിള്‍ ഗോപാലന് സംശയം. നയന്സിന്ടെ സിനിമകള്‍ കാണുന്നവരെല്ലാം നയന്സിന്ടെ ചോര മോഹിച്ചാണോ തീയറ്ററില്‍ എത്തുന്നത്‌? മണിച്ചിത്രത്താഴില്‍ ശോഭനക്ക് കിട്ടിയതുപോലെ ഒരു വേഷം കിട്ടിയാലല്ലേ നയന്‍സിനും സ്വന്തം കഴിവ് തെളിയിക്കാന്‍ കഴിയൂ. അതുകൊണ്ട് സഹൃദയരായ സിനിമ പ്രവര്‍ത്തകര്‍ നയന്‍സിന് ഒരു അവസരം കൊടുക്കണമെന്നാണ് ഗോപാലന്ടെ അഭിപ്രായം.
(നിര്‍മാതാക്കളുടെ ശ്രദ്ധക്ക്: ക്ഷീരോല്പ്പാദനത്തിന് പുല്ലും വൈക്കോലും പിണ്ണാക്കും ഒക്കെ ഇറക്കുന്നത്‌ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം. )

ടി അഭിമുഖത്തില്‍ നയന്സിന്ടെ മുഖം വീണ്ടും കറുത്തത് പ്രഭു ദേവയുമായുള്ള വിവാഹത്തെ സംബന്ധിച്ച പത്ര വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യം വന്നപ്പോഴാണ്. ഇത്തരം കിംവദന്തികള്‍ പടച്ചുവിടുന്ന "മാധ്യമ സിന്ദിക്കേറ്റു"കള്‍ ഒന്നോര്‍ക്കണം. ഇതെല്ലാം വായിച്ചു വ്യാകുല മാതാവിനു മുന്നില്‍ വേവലാതിപ്പെടുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്. സിന്ദിക്കേറ്റുകള്‍ അവരുടെ മനോവ്യഥ കൂടി ഒന്നു മനസ്സിലാക്കണം എന്നാണ് നയന്‍സ് പ്രതികരിച്ചത്. ഇവിടെയും നയന്സിന്ടെ ഭാഗത്ത് ന്യായമുണ്ട്. നയന്സിനെപ്പോലെ ഉള്ളവര്‍ വെള്ളിത്തിരയില്‍ ഇമ്മാതിരി "അഭിനയം" തുടങ്ങിയതില്‍ പിന്നെ കുടുംബസമേതം ഒരു സിനിമക്കു പോലും പോകാന്‍ കഴിയാത്ത മാതാപിതാക്കളുടെ മനോവികാരം നയന്‍സും ഒന്നു മനസ്സിലാക്കിയാല്‍ നന്നായിരുന്നു. തീര്‍ന്നില്ല. ഗൂഗിള്‍ ഗോപാലന് രണ്ടു സംശയം പിന്നെയും അവശേഷിക്കുന്നു.
1. നയന്സിന്ടെ മാതാപിതാക്കള്‍ വേവലാതിപ്പെടണമെങ്കില്‍ അപ്പോള്‍ അവരും ഈ വാര്‍ത്തകള്‍ വിശ്വസിച്ചോ?
2. അവര്‍ക്കും പത്രം വായിച്ചിട്ട് വേണോ നയന്‍സിനെ മനസ്സിലാക്കാന്‍?

വാല്‍ക്കഷ്ണം: കലാ ഭവന്‍ മണി, ദിലീപ്, ശ്രീനിവാസന്‍, കല്‍പ്പന തുടങ്ങി ഒരുപാട് നല്ല നടീ നടന്മാരുണ്ട് നമ്മുടെ നാട്ടില്‍. ഇവരെല്ലാം സ്വന്തം പരിമിതികള്‍ മനസ്സിലാക്കി അവര്‍ക്ക് പറ്റുന്ന വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നവരാണ്. അതുപോലെ നയന്‍സും തനിക്കു ഇത്തരം വേഷങ്ങളെ ചെയ്യാന്‍ പറ്റൂ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അങ്ങനെ ചെയ്യുന്നതെങ്കില്‍ "ജീവിച്ചു പോയ്ക്കോട്ടെ" എന്നുവെച്ച് കണ്ണടക്കാന്‍ മലയാളം വിശാല മനസ്ക്കത കാണിച്ചേക്കും.

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

മകാരം മത്തായി മറിപ്പല്ലെന്നു മലയാള മനോരമയില്‍ വായിച്ചത് മറക്കാനവുന്നില്ല. മലയാളത്തില്‍ 'മ' മാത്രമല്ല 'മ' പോലെ മറ്റനേകം അക്ഷരങ്ങളുണ്ട്. പക്ഷെ 'മ' പോലെ മലയാളികള്‍ ഉപയോഗിക്കുന്ന മറ്റൊരു അക്ഷരമില്ല. മ ഇല്ലെങ്കില്‍ മലയാളമുണ്ടോ.....മലയാളിയുണ്ടോ? മലയാളത്തെപ്പറ്റി മൊഴിയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നത്, malayalam എന്ന് തിരിച്ചിട്ടാലും മറിച്ചിട്ടാലും മലയാളം എന്ന് തന്നെ വായിക്കാം എന്നതാണ്. മലയാള മണ്ണിലും മലയാള സിനിമയിലും 'മ'യുടെ മഹിമയും മഹത്വവും മറക്കാവതല്ലെന്നു മൊഴിയുന്നവര്‍ മകാരം മത്തായിയും മാന്നാര്‍ മത്തായിയും മാത്രമല്ല, മറ്റനേകം പേരുമുണ്ട്. മലയാള നാട്ടില്‍ മാടുകള്‍ വിളിക്കുന്നത് "മേ" എന്നാണെങ്കില്‍ മക്കള്‍ വിളിക്കുന്നത് "അമ്മേ" എന്നാണ്. മൂവന്തി നേരത്ത് മൂക്കു മുട്ടെ മാദനീയം മോന്തിയ മത്തായിയോടു മോരു മോന്തൂ എന്നു മൊഴിഞ്ഞ മറിയാമ്മയെ മത്തായി വിളിച്ചത് 'മറിയാമ്മേ' എന്നല്ലെങ്കില്‍ മറ്റൊന്നുമല്ല, 'മ' ചേര്‍ത്തു തന്നെയാണ്. 'മ' മലയാളത്തിന്ടെ മരതകമെന്നും മാണിക്യമെന്നും മലയാളികള്‍ മൊഴിയാറുണ്ട്. 'മ'യും മലയാളവും മറക്കുന്നവന്‍ അമ്മയെ മറക്കുന്നു. മലയാളത്തിലെ മാതാവായാലും മറുനാട്ടുകാരുടെ മദറോ മമ്മിയോ ആയാലും ഹിന്ദിക്കാരുടെ മാ ആയാലും അതില്‍ 'മ' ഉള്ളത് 'മ' മാതൃത്വത്തിന്ടെ അടയാളമായതിനാലാണ്.'മ'യ്ക്ക് മാലോകര്‍ മാതൃസ്ഥാനം കൊടുക്കുന്നതുകൊണ്ടാണ്. 'മ'യെപ്പറ്റി മറന്നിട്ടോ മതിയായിട്ടോ അല്ല, എന്നാലും മിച്ചമുള്ളത് മറ്റൊരിക്കല്‍ മൊഴിയാം.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മോടി നഷ്ട്ടപ്പെട്ട നരേന്ദ്രന്‍

പട്ടേലിനു നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതി അദ്ദേഹത്തെ ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയാക്കുക എന്നതായിരുന്നു എന്നാണു നരേന്ദ്രന്‍ സാറിന്ടെ പക്ഷം. ഈ പ്രസ്ത്താവനയുടെ ഉദ്ദേശശുദ്ധി ഇതിനോടകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ഇപ്പോള്‍ ഉദ്ദേശം ശുദ്ധമാണ് എങ്കില്‍ പോലും, വൈകിപ്പോയി, ഒരുപാട്. പക്ഷെ നരേന്‍ വിഷമിക്കണ്ട കാര്യമില്ല. Better late than never എന്നാണല്ലോ! ഇനി ഒന്നേ അറിയേണ്ടു. പറ്റിപ്പോയ അപരാധത്തിന് പരിഹാരമായി പട്ടേല്‍ കുടുംബത്തിലെ ഇളം പട്ടേലുമാരെ ആരെയെങ്കിലും പിടിച്ചു ഗുജറാത്തിന്ടെ മുഖ്യമന്ത്രി ആക്കുമോ ആവോ?!! കക്ഷി നരേന്‍ ആയതുകൊണ്ട് അത്രയും പ്രതീക്ഷിച്ചാല്‍ പോരാ. ഭാ.ജ.പാ. യ്ക്ക് കേന്ദ്രത്തില്‍ ഭൂരിപക്ഷം കിട്ടുന്ന പക്ഷം (കലികാലമാണ്. സംഭവിച്ചു കൂടായ്കയില്ല.) ഒരു പ്രധാനമന്ത്രി പദമെങ്കിലും പ്രതീക്ഷിക്കണം അഭിനവ പട്ടേലുമാര്‍.